Tuesday, October 22, 2013

Sunday, June 30, 2013

മഴ


പകല്‍ മുഴുവന്‍ വെയിലായിരുന്നു 
അപ്പോള്‍ ചങ്ങാതി മഴ നനയാന്‍ ക്ഷണിച്ചു
ആകാശം കത്തുന്ന നേരത്താണ് കയറി ചെന്നത്
എന്നിട്ടും നനഞ്ഞു.


Saturday, June 8, 2013

പുഴയുടെ ദയാഹരജി !





കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ  -
പൊട്ടിതീരാനിനി നെഞ്ചില്ല ബാക്കി.
ഇഞ്ചിഞ്ചായി  പിളര്‍ത്തി -
ക്കൊല്ലാന്‍ ഞാനില്ല ബാക്കി.

വെള്ളാരം കല്ലുകള്‍, മുത്തുചിപ്പി കൂണുകള്‍,
കൈത , ഒറ്റക്കണ്ണന്‍ മീനുകള്‍,
പെരുമ്പാമ്പിന്‍ മാളങ്ങള്‍ ,
കക്കകള്‍, വരാലുകള്‍,
ആമയിഴച്ചിലുകള്‍,
പഞ്ചാര തോല്‍ക്കും മണല്‍-- -
തീര്‍ന്നു , ചത്തു ഞാന്‍ മുക്കാലും.


പുഴയോടിയ വയലുകള്‍,
പൂരം ചവിട്ടിയ  തീരങ്ങള്‍,
ബലിദര്‍പ്പണങ്ങള്‍ക്കായി  തലകുനിച്ച ഓളങ്ങള്‍ ,
അവധിക്കാലം മുങ്ങി നിവര്‍ന്ന ചിറകള്‍--  -
മറന്നൂ  , മരണം കാര്‍ന്നു ദ്രവിച്ച ഞാന്‍ പോലും.


അടുക്കള മുറ്റങ്ങള്‍,
പറമ്പില്‍ കൊഴിഞ്ഞൊഴുകും തേങ്ങകള്‍,
വിദ്യാലയ മുറ്റങ്ങള്‍, തോണി ഒഴുക്കിയ ബാല്യങ്ങള്‍,
ആറാട്ടിനു കാത്തിരിക്കുന്ന ഭഗവതിമാര്‍  ,
തോരാ മഴയില്‍  പണ്ടു കണ്ട -
കര കയറിയ കാഴ്ചകള്‍
ഇനിയും  കാണാമെന്നതെന്‍റെ
പുഴ വറ്റിയ അന്ത്യാഭിലാഷങ്ങള്‍ !

ഊറ്റിക്കൊള്‍ക
 മണലും വെള്ളവും ,
ഞാന്‍ വളര്‍ത്തിയ കാടും കാട്ടാറുകളും ,
പകരം കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ-
സ്വീകരിക്കുക
വെള്ളം വറ്റിയ എന്‍റെയീ ദയാഹരജി  !


Tuesday, June 4, 2013

ഔണ്‍സ് !



വേണം,
ഒരു കുപ്പി സദാചാരം ,

മ്മടെ ഇട്ടീശന്റെ
 പച്ച മരുന്ന് കടയില്‍
സ്റ്റോക്ക് തീര്‍ന്നോ, ആവോ !!

ഉണ്ടേല്‍ വാങ്ങിക്കോ,
ഒരു കുപ്പി ബോധവും !

Tuesday, May 28, 2013

ഈയ്യാംപാറ്റ




നനയാത്ത മഴ നൂലുകളും
കുപ്പിയില്‍ തിരയടക്കിയ സമുദ്രവും
ചിറകുകളില്‍ കെട്ടിവച്ച്
കാര്‍മേഘക്കൂട്ടങ്ങളിലേക്ക്
പറത്തി വിടാന്‍ കഴിയാത്ത  ,
മഴ തീരും മുന്‍പ് നിലമടിയുമെന്നോര്‍ക്കാതെ
പറന്നു പാറാന്‍ ചിറകാഞ്ഞു വീശിയ

വെറുമൊരു ഈയ്യാംപാറ്റ ഞാന്‍  ,
നിലമില്ലാത്ത അഗാധതയില്‍
പ്രണയം കത്താന്‍ വിരഹം ജ്വലിപ്പിച്ച
ഞാനിന്നൊരു മഴ,നിറമില്ലാത്ത മഴ !

Tuesday, April 16, 2013

അവളൊരു പാവം പാല്‍ക്കാരി പെണ്ണ് ......


സൈക്കിള്‍ എടുത്തു മുറ്റത്തിറക്കിയാതെങ്ങാനും കണ്ടാല്‍ ജോബിയെട്ടന്‍ പാടി തുടങ്ങും.... അവളൊരു പാവം പാല്‍ക്കാരി പെണ്ണ് ......

ഹും..പോക്കോ രാവിലെ തന്നെ ചീത്ത വിളി കേള്‍ക്കാന്‍ നില്‍ക്കണ്ട എന്ന് പറഞ്ഞാല്‍ കൂടുതല്‍ ഉച്ചത്തില്‍ ജോബിയെട്ടന്‍ രണ്ടു തവണ കൂടി അതെ വരി പാടും..അപ്പോള്‍ അപ്പുറത്തെ ലൂവീസേട്ടന്‍ പറയും 'ഡാ ജോബ്യെ ..നീ എന്തിനാടാ എന്‍റെ മാത്തിരീനെ കള്യാ'ക്കണേ ?? നിനക്ക് അടി വേണോടാ 'ന്നു..
ജോബ്യെട്ടന്‍റെ പാട്ടിനു ഒച്ച കൂടുമ്പോള്‍ കയ്യില്‍ കിട്ടിയതെടുത്തു ഞാന്‍ ഏറിയും. മിക്കവാറും രണ്ടു ഞങ്ങളുടെ വീടുകളുടെ കോമണ്‍ ബാത്ത്റൂമിന്‍റെ തകരപാട്ട വാതിലില്‍ കല്ല്‌ വന്നു പതിയുന്നതിന്റെ ശബ്ദം ചെവി മൂളിച്ചാലും  ജോബ്യെട്ടന്‍ പാട്ട് നിറുത്തില്ല. ഡീ ജിഷ മാളോ എന്ന് മാത്രം ചിലപ്പോ ഞെട്ടി വിറച്ചു ഉറക്കെ വിളിക്കും.


ജോബ്യെട്ടന്‍ എന്‍റെ സഹോദര സ്ഥാനത്തുള്ളയാളാണ്, ലൂവീസേട്ടന്‍ എന്‍റെ 'പപ്പയും. അപ്പുറത്തെ വീട്ടിലെ സീക്കോ, സിജി പിള്ളേരുടെ അപ്പനാണ് ലൂവീസേട്ടന്‍. . എല്ലാരും ലൂവീസേട്ടാ എന്ന് വിളിക്കുമ്പോള്‍ അടുത്ത കൂട്ടുകാരിയായ സിജി ചേച്ചിയുടെ വാല് പിടിച്ചു ഞാനും വിളിക്കും- 'പപ്പേ ..''എന്ന് . അതൊരു കാലം. ഇന്ന് ലൂവീസേട്ടന്‍ ഇല്ല.


ചെറുപ്പത്തിലെ സന്തത സഹചാരിയായിരുന്നു സൈക്കിള്‍.. ,ബി.എസ്.എ ജൂനിയര്‍ ടൈപ്പ്. അന്ന് പത്തു മുന്നൂറ്റമ്പത് വീടുകള്‍ നിറഞ്ഞ പള്ളി പരിസരത്തെ ഹൌസിംഗ് കോളനിയില്‍ നിരത്തില്‍ സൈക്കിള്‍ ചവിട്ടാന്‍ ധൈര്യം കാണിച്ച ഏക പെണ്തരി ഞാനാണ്.  അമ്മ വീടിന്റെ ഗ്രാമത്തില്‍ പോയാല്‍ ഒരുപാട് പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടി പോകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അല്പം പരിഷ്കാരം ഉള്ള പട്ടണപ്രദേശത്ത് ഈ പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടാന്‍ പോകാത്തത് എന്താണെന്ന് അന്ന് പല തവണ ആലോചിട്ടുണ്ട്. അടക്കമുള്ള പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടില്ല എന്ന് എന്‍റെ അമ്മൂമ്മ പല തവണ പറയാറുണ്ട്‌, ചിലപ്പോള്‍ അവരുടെ അമ്മൂമ്മമാര്‍ അങ്ങനെ പറഞ്ഞത് അവര്‍ അനുസരിക്കുന്നുണ്ടായിരിക്കും, അല്ലെ ??

പക്ഷെ, എന്‍റെ കഥയില്‍ സൈക്കിള്‍ എന്‍റെ മാത്രം ആവശ്യമല്ല. ഉരി, നാഴി, നാവുരി, രണ്ടു നാഴി , ഒരു ലിറ്റര്‍ വീതം നിറച്ച പാല്‍ കുപ്പികള്‍ പത്തു നൂറു വീടുകളില്‍ എത്തിക്കണം. അതും, സ്കൂളില്‍ ബെല്ലടിക്കുന്നതിനു മുന്നേ എത്തണമെങ്കില്‍ സൈക്കിള്‍ തന്നെ വേണം. രണ്ടു സഞ്ചിയില്‍ നിറയെ കുപ്പികള്‍, അവ  ഹാന്‍ഡിലിന്റെ ഇടതും വലതും കൊളുത്തിയിട്ട് ഞാനത് എത്തിക്കണം. അങ്ങാടി എന്ന് ഞങ്ങള്‍ ത്രിശൂര്‍ക്കാര്‍ പറയുന്ന ഹൌസിംഗ് കോളനിയില്‍ നേരം വെളുക്കന്നത് ആറു മണിക്കാണ്. എണീറ്റ്‌ പത്രം വായിക്കുന്നതിനു മുന്നേ ചായ കുടിക്കുന്ന ഗൃഹ നാഥന്മാരുള്ള വീടുകളില്‍ കുറഞ്ഞത് ആറരക്കെങ്കിലും പാല്‍കുപ്പി എത്തണം. ഇല്ലെങ്കില്‍ പലയിടത്തു നിന്നും പരിഹാസം പൊതിഞ്ഞ  ' ''ന്തൂട്ട്യാട്യെ നിനക്ക് നേരം വെളുത്തില്ലേ ? നിഅന്ക്ക് ഇത്തിരി നേരത്തെ പാല്‍ എത്തിച്ചാലെന്താ? ദേ, ഞങ്ങള്  വേറെ പാലുകാരെ നോക്കും കേട്ടാ ' തുടങ്ങിയ   പറച്ചിലുകള്‍ കേള്‍ക്കേണ്ടി വരും. തിരിച്ചു എന്തെങ്കിലും പറഞ്ഞാല്‍ പാല്‍ കച്ചോടം നിറുത്തിയാലോ എന്ന് കരുതി പലപ്പോഴും ഒന്നും തിരികെ പറയില്ല.  പറയും- എപ്പോഴാന്നോ - കാലിക്കുപ്പി എടുക്കാന്‍ ചെല്ലുമ്പോള്‍  കുപ്പി നിറയെ പാല്‍ അതെ പടി  ഇരിക്കുന്ന കണ്ടാല്‍ - അപ്പോള്‍ ചോദിക്കും ' ഇന്നെന്താ എണീക്കാന്‍ വൈകിയോ ' ഹ ഹ ഹ ... ഇതു പട്ടിക്കും ണ്ട് ഒരു ദിവസം , അല്ലെ ??


അപ്പോള്‍, പറഞ്ഞു വന്നത് വിട്ടു പോയി, ഞാന്‍ ഇത്രേം വീട്ടില്‍ നേരത്തിനു പാല്‍ എത്തിച്ചില്ലേല്‍  അവരാരും പാല്‍ചായ കുടിക്കില്ല. അപ്പോള്‍ എനിക്ക് സൈക്കിള്‍ വേണ്ടത് അവരുടെ ആവശ്യമാണ്. പിന്നെ, എടുത്താല്‍ പൊങ്ങാത്ത ഭാരം ഈ കുര്‍ണിയുടെ കയ്യില്‍ കൊടുത്തു വിട്ടാല്‍ വഴിയില്‍ വീണു പോയാലോ എന്ന അപ്പന്റെ ആധിയും .. അപ്പന്‍ രാവിലെ പോകും നാട് നന്നാക്കാന്‍...... . . ,പിന്നെ എവിടെയാ പാല്‍ കൊണ്ട് കൊടുക്കാന്‍ നേരം. രാവിലെ വീടിന്റെ വാതില്‍തുറക്കുമ്പോള്‍ മുറ്റത്തുണ്ടാകും കുറെ പേര്‍ '' ജോര്ജൂട്ട്യെ ..കുടിവെള്ള പൈപ്പ്‌ പൊട്ടി, പറഞ്ഞിട്ടും ആരും നേരെയാക്കാനില്ല,   ജോര്ജ്ജെ കരണ്ട് കിട്ടിയില്ല, ജോര്‍ജേട്ടാ   പെന്‍ഷന്‍ തടഞ്ഞു വച്ചു സഹായിക്കണം  ' എന്നൊക്കെ പറഞ്ഞ് കുറെ പേര്‍..> . അവര്‍ക്കൊപ്പം അപ്പോള്‍ ഇറങ്ങിയാല്‍ പാതിരാക്കാണ്‌ പിന്നെ കേറി വരുന്നത്..   അയ്യോ, പാവം ഞാനേ....


അപ്പോള്‍ സൈക്കിള്‍ , എന്‍റെ സര്‍ക്കസ്‌ യജ്ഞത്തിലെ സൈക്കിള്‍ പോലെ പ്രധാനമായിരുന്നു. എന്നെ അറിയുന്നത് പോലെ നാട്ടുകാര്‍ എന്‍റെ സൈക്കിളിനെയും അറിഞ്ഞിരുന്നു. നാട്ടില്‍ സൈക്കിള്‍ ഉള്ള കുട്ടികള്‍ കുറവ്. അതില്‍ തന്നെ സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടി ഒരാള്‍., അഹങ്കരിക്കാന്‍ എവിടേലും പോകണോ...


പക്ഷെ,കഥയില്‍ ചില നേരത്തു ചില വിലന്മാര്‍ കേറി വരും. സിനിമയില്‍ ഒക്കെ കാണുന്ന പോലെ, പണക്കാരന്റെ വീട്ടിലെ  തിളപ്പുള്ള വരുത്തന്‍ വിരുന്നുകാരന്‍ പയ്യന്മാര്‍. .  വെക്കേഷന് അമ്മയിയുടെയോ അങ്കിളിന്റെയോ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വരുന്നവരാണ്. അവരാരും പെണ്‍കുട്ടി സൈക്കിള്‍ ചവിട്ടുന്നത് കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും - ഓ പിന്നേ ..ന്നു നീട്ടി വലിച്ചു മുഖം കോട്ടുന്നത്. പാല്‍ കുപ്പി കൊണ്ട് വക്കാന്‍ ചെന്നാല്‍ അവന്മാരുടെ കൊത്തിപ്പറച്ചിലുകള്‍ കേള്‍ക്കാം. കുറെ പറഞ്ഞാല്‍ പാല് വാങ്ങുന്ന വീട്ടിലെ വിരുന്നുകാരനാനെണ്‌ു നോക്കില്ല- ''എടാ ചെക്കാ, നിന്റെ നാട്ടില് പോയി കളിയെടാ -ന്നു പറയും. ഹും..അവരുണ്ടോ വിടുന്നു. ഒടുക്കം കളിയാക്കല്‍ എന്‍റെ കറുപ്പ് നിറത്തിലും സൌന്ദര്യ കുറവിലും കൊണ്ട് ചെന്ന് കൂട്ടിക്കെട്ടും. എന്നിട്ട് കാളി , കറുമ്പി, കുര്‍ണി , കാക്കാത്തി, കാട്ടുറാണി തുടങ്ങിയ പേരുകള്‍ വിളിച്ചു കളിയാക്കും .  ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും അധിക്ഷേപിച്ചു സംസാരിക്കാന്‍ അവര്‍ എവിടെ നിന്ന് പഠിച്ചെന്നു ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ആ വിളി വരുമ്പോള്‍ ഞാന്‍   ആ വീട്ടിലെ ആഥിതേയരായ കുട്ടികളെ നോക്കും- ' വെക്കേഷന്‍ കഴിഞ്ഞാല്‍ അവര് പോകും. അന്ന് നമ്മളോക്കെയെ  കാണൂ.ഇപ്പോള്‍ നീ മിണ്ടാതെ അവനു കൂട്ട് പിടിച്ചോ. അപ്പൊ കാണിച്ചു തരാം' - എന്ന ഭാവത്തില്‍ . അപ്പോള്‍ അവര് പതുക്കെ വീട്ടിലോക്കോടും' മമ്മ്യെ...ന്നു വിളിച്ചിട്ട്....

ഹും നമ്മോളോടാ  കളി


 കഥയുടെ ആദ്യത്തില്‍ പറഞ്ഞ ജോബ്യെട്ടന്‍, അതിന്റെ അനിയന്‍ ജിയോ, സീക്കോ, എന്‍റെ അനിയന്മാരായ ജിന്റോ, ജിജാസല്‍   എന്നിവരേം കൂട്ടി ആ വരുത്താന്‍ വന്ന വീടിന്റെ മുന്നിലൂടെ നാലഞ്ചു തവണ നടക്കും. വരുത്തന്‍  കണ്ണിനു മുന്നില്‍ വന്നാല്‍ അവന്റെ പണി കഴിഞ്ഞു- കൂട്ടത്തില്‍ മൂത്തവനായ ജോബ്യെട്ടന്‍ കണ്ണ് പൊട്ടണ ചീത്ത വിളിക്കും. മേലാല്‍ അവര് ഈ പണി കാണിക്കില്ല.അവര് മിണ്ടില്ല, കാരണം പേടിയാണ്.  പേടിക്കണം, ഞങ്ങളുടെ വീടിനു മുന്നില്‍ കൂടി വേണം അവര്‍ക്ക് പള്ളിയില്‍ പോകാന്‍..., ചീത്ത വിളി ഇനിയും കേള്‍ക്കേണ്ടി വരും. ഹ ഹഹ ഹ....


സൈക്കിള്‍ , സ്കൂളില്‍ സയന്‍സ് ക്ലബില്‍ മല്‍സരത്തിനു സൈക്കിള്‍ സര്‍കസ് കാട്ടി ഫസ്റ്റ്  വാങ്ങണം എന്ന് കരുതും. പക്ഷെ, കൂട്ടുകാരി ജിസ്മി അവളുടെ ക്യൂട്ട് ഹാന്‍ഡ്‌സം പോമാറേനിയന്‍ വെളുമ്പന്‍ പഞ്ഞിക്കെട്ടിനെ കൊണ്ട് വന്നു താലോലിക്കും. അവള്‍ക്കു തന്നെ എല്ലാക്കൊല്ലവും ഫസ്റ്റ്.
സൈക്കിള്‍ ഒരെണ്ണം വാങ്ങി ഓഫിസില്‍ കൊണ്ട് വന്നപ്പോള്‍   ഇങ്ങനെ കുറെ ഓര്‍മ്മകള്‍ ഇന്ന് മനസിലേക്ക് തള്ളിക്കേറി വന്നു. പത്തു പന്ത്രണ്ടു കൊല്ലം കൊണ്ട് നടന്ന ഗൃഹാതുര ഓര്‍മകളെ നിരത്തില്‍ ഇറക്കുമ്പോള്‍ പഴയ വരുത്തന്‍ വില്ലന്മാര്‍ ഇപ്പോഴും കാണുമോ എന്ന ശങ്ക ഇല്ലാതില്ല . എത്ര പേരോട് തല്ലു പിടിച്ചു ജയിക്കേണ്ടി വരുമോ ( അതെ ജയം എനിക്ക് തന്നെ , ഹ ഹ ഹ ) ആവോ ....



Friday, April 12, 2013

തീചില്ല്

























വെയില്‍ കാട്ടില്‍,
സ്ഫടികം ഉണ്ടാക്കുന്നവന്‍
മണല്‍ ഉരുക്കിയൊഴിച്ചത് 
നെഞ്ചിന്‍ കൂട്ടില്‍.
ഹൃദയാകൃതിയില്‍
പരുവപ്പെട്ട
തീചില്ലിനു നിറം-
ചോര കങ്ങിയ നീല.

സ്ഫടിക കൂടിനു
മൂലയിലെവിടെയോ
ശില്പിയുടെ പേര്അതിനു-
സ്വപ്നം വറ്റിച്ച സ്വര്‍ണ നിറം.!
  
തീചില്ലിന്റെ തിളക്കത്തില്‍
 
സ്വര്‍ണവും സ്വപ്നവുമെല്ലാം 
ഇനി  ലോകം മറക്കും !!
 




Related Posts Plugin for WordPress, Blogger...

Pages