Thursday, October 9, 2008

ചുടലക്കാട്ടിലെ ചന്ദനമരങ്ങള്‍


ചുടലക്കാട്

പേരിനു
കുറ്റിക്കാട് പോലുമില്ലാത്ത
തരിശ് കുന്നിന്‍പുറം

ജീവിതത്തിനും
മരണത്തിനുമിടയ്ക്ക്
കെട്ടിപ്പൊക്കിയ
ചുറ്റുമതിലിനുള്ളിലെ
പേടിപ്പിക്കുന്ന വിജനതയില്‍,

നഖം നീണ്ടു വളര്‍ന്ന
യക്ഷിക്കരം പോലെ
ഉയര്‍ന്നു നില്‍ക്കുന്ന
കറുത്ത, ഇല പൊഴിഞ്ഞ
തേക്ക്‌ മരത്തിനടിയിലാണ്
നിന്‍റെ വീട്..


തൂമ്പ തെറിക്കുന്ന
ചുവന്ന വെട്ടുക്കല്ലുമണ്ണില്‍,
രണ്ടടി താഴ്ചയില്‍
നീണ്ടു നിവര്‍ന്നു കിടന്നു
മോക്ഷം നേടുന്ന
ജീവനില്ലായ്മയുടെ
കെട്ടമണമാണ്
ചുറ്റിലും...


മതിലിലും
മരക്കൊമ്പുകളിലും
പുല്‍ക്കൊടികളിലും
കാറ്റ്
അടിച്ചു പറത്തിയ
ചിതയിലെ ചാരം

ഇവിടെ
ചന്ദനമരങ്ങള്‍
നട്ടു വളര്‍ത്താനാണ്
നിന്‍റെ മോഹം

വ്യാമോഹം

ഒരു അമാവാസി രാവില്‍ ജനിച്ച്
മറ്റൊരു അമാവാസി രാവില്‍
ആത്മഹത്യ ചെയ്ത്,
ചിതയില്‍ പാതിവെന്ത
ഉടലുമായി
ഒറ്റ മുറിയിലിരുന്ന്,
സുഗന്ധം വീശിപ്പടര്‍ത്തുന്ന
ചന്ദനയിലകള്‍
കാറ്റത്തുലയുന്ന
മര്‍മ്മരത്തിനു കാതോര്‍ത്ത്,
ഏകാന്തതയിലും
പ്രണയം ജ്വലിപ്പിക്കാമെന്നാണ്
നിന്‍റെ കണക്കുകൂട്ടല്‍..


അവ തെറ്റാതിരിക്കട്ടെ !

എന്‍റെ ചിതയില്‍ നിന്നുയരുന്ന
ചൂടിലും പുകയിലും
തേക്ക്‌ മരങ്ങളിലെ
ഇലകള്‍
എന്നേ പൊഴിഞ്ഞു പോയതാണ്...

പിന്നെ എങ്ങനെ
ചന്ദന മരങ്ങള്‍ക്ക്
വളരാന്‍തക്ക
തണല് കിട്ടും??

ചന്ദനമരം
വളര്‍ത്തുമെന്നു തന്നെയാണ്
നിന്‍റെ വാശിയെങ്കില്‍,
(ഈ ആത്മാവിന്റെ വാക്കിനു
വില കല്പ്പിക്കണമെന്നില്ല)
ഒരു ചീര തയ്യെങ്കിലും
കൂടെ നട്ടു കൊള്ളുക ..


(ചന്ദന മരങ്ങള്‍ക്ക് ഒരിക്കലും തനിയെ വളരാനാവില്ല. തൈ പൊട്ടി മുളച്ച് ഏതാനും വര്‍ഷങ്ങളെങ്കിലും അടുത്ത് നില്‍ക്കുന്ന മറ്റൊരു മരത്തിന്റെ വെള്ളവും വളവും വലിച്ചെടുത്താണ് ചന്ദന മരങ്ങള്‍ വളരുക. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കൂട്ടു മരത്തിനെക്കാലും വളരെ ഉയരത്തില്‍ ചന്ദന മരം പടര്‍ന്നു പന്തലിക്കും, കൂട്ടു മരം ശോഷിക്കും. ശ്രദ്ധിച്ചാലറിയാം ഏതൊരു ചന്ദന മരത്തിനടുത്തും മറ്റൊരു മരം കൂട്ടു വളരുന്നുണ്ടാകും .. കൂട്ടു മരത്തെ മുറിച്ചു കളഞ്ഞാല്‍ ചന്ദന മരത്തിനു പിന്നെ നിലനില്‍പ്പില്ല... അത് കൊണ്ട് ചന്ദന മരം വച്ച് പിടിപ്പിക്കുമ്പോള്‍ കാരണവന്മാര്‍ കൂടെ മറ്റു മരങ്ങളോ, എളുപ്പത്തിനായി ചീര തൈകളോ വച്ച് പിടിപ്പിക്കാറുണ്ട്..)

Sunday, October 5, 2008

ചെറു കവിതകള്‍
















വീട്
----
മഹാ മൌന
ശിഖിരങ്ങള്‍ക്കിടയില്‍
ഏണിപ്പടികള്‍
കളഞ്ഞു പോയ
ഏറുമാടം.


അമ്മ
-----
കുരുക്കിനും
ഊരാകുടുക്



കിനുമിടയ്ക്ക്
കടും കെട്ടിട്ട്
തൂക്കു കയറിനെ
ഊഞ്ഞാലാക്കി മാറ്റിയവള്‍,
അംഹ.


അച്ഛന്‍
------
പൂക്കളിറുത്
താല്‍
കെറുവിക്കുമെന്നച്ഛന്‍
പൂക്കള്‍ നിറഞ്ഞ
പെട്ടിയില്‍
ഉറക്കത്തിലാണ്.


അനുജന്‍മാ
ര്‍
------------
അച്ഛനൊരു പാപി
അമ്മയൊരു ഭ്രാന്തി
ലോകമെന്തെന്നറിയാത്തയീ-
കുഞ്ഞുങ്ങള്‍
വെറും പൊട്ടന്‍മാര്‍.


പ്രണയം
-------
അംഹിതി (അംഹിതി= ദാനം)
നിന്‍ പ്രണയം
പകരം വയ്ക്കാം
പുഷ്ക്കലാവര്‍ത്തം (= പ്രളയകാല മേഘം)
പൊഴിഞ്ഞുറഞ്ഞ
കണ്ണുനീര്‍.


ഞാന്‍
-----
വെ
റുമൊരു പൂജ്യം!
( ഏവരും മൊഴിയുന്നു,
'ശരി'യെന്നു ഞാനും
അവര്‍ക്കറിയാം
ഏതിനും തുടക്കം
പൂജ്യമെന്ന്‌,

അവര്‍ക്കറിയാം
പൂജ്യം
കൂടുന്തോറും
സംഖ്യകള്‍ക്കു
വില
കൂടുന്നുവെന്ന്‌

എങ്കിലും

അവര്‍ക്കറിയില്ല,
പൂജ്യത്തിനു
വില
എത്രയെന്ന്‌!)

ഞാനൊന്നു കരഞ്ഞോട്ടെ ....

ഒരിക്കല്‍
എനിക്കൊരു പരാതി കിട്ടി ,
എന്നെക്കുറിച്ച്,
കട്ടി കണ്ണട വച്ച
നീളന്‍ തലമുടിക്കാരനില്‍ നിന്നും ,
-ഇല്ല
നിന്‍റെ
വിരല്‍ തുമ്പുകള്‍ക്ക്
പ്രണയ സ്നിഗ്ധധ ,
തരളിത ചുവപ്പ്
ഒരു തരി പോലും.


അറിയാമോ ...?


വീശിയടിക്കുന്ന
മഴയില്‍
അനുജന്‍
ചൂടിത്തന്ന
കുടയുടെ
കീഴില്‍
നടുപ്പാടത്തിരുന്നു
കറുമ്പി പശുവിന്റെ
പാല്‍
കറന്നെടുക്കാറു‌ണ്ട് ,
ഞാന്‍ .


കിടാവു ചത്ത
പശുവിന്റെ
അകിട്ടില്‍
പുഴവെള്ളം
തെറ്റിയെറിഞ്ഞു
ഉണങ്ങിപ്പിടിച്ച
അവസാനത്തെ
ചാണക ചെതുമ്പലും
കഴുകി കളഞ്ഞു ,
നെയ് പുരട്ടി ,
എന്‍റെ വിരല്‍ തുമ്പൊന്നു
തൊട്ടാല്‍ മതി
പാല്‍ ചുരക്കും .


ജാലകങ്ങളില്ലാത്ത
തണുത്ത മുറികളിലെ
ഇരുട്ടില്‍
കാണാതെ കണ്ടു പേടിച്ച
ആനമറുതയും
പാട്ട പെറുക്കിയും
സ്വപ്നങ്ങളില്‍
നിഴലാടതിരിക്കാന്‍
നെറ്റി പിടിച്ച്
കുഞ്ഞനിയന്മാരുടെ
പേടിയകറ്റിയിരുന്നു,
ഞാന്‍.


വാതക്കാലുകള്‍
നീട്ടി വെച്ച്
തിരുമ്മാനായി
'കുട്ട്യേ നീയെവിട്യാ 'യെന്നു
അമ്മൂമ്മ
വിളിക്കാറു‌ള്ളതും
എന്നെത്തന്നെ .


കണ്ണും നാവും
ബലം പിടിച്ചടക്കിയിട്ടും
എന്‍റെ പ്രണയത്തിന്റെ
കാലുകളെ
പുണര്‍ന്നതും
മുടിയിഴകളില്‍
കുസൃതി
കാട്ടിയതും
ഞാനറിയാതെ
എന്‍റെ
വിരല്‍തുമ്പുകള്‍  ആയിരുന്നു .


എന്നിട്ടും , സുഹൃത്തെ,
നീ പറയുന്നു .....


ഇരുണ്ട
കൈതലത്തിലെ
കടുത്ത രേഖകള്‍
നിനക്കൊരു
സുന്ദരനെ
കൊണ്ടുതരുമെന്നു
നഗര പാതയിലെ
കൈ നോട്ടക്കാരന്റെ
അരുളപ്പാട്
( പ്രവച്ചനങ്ങളില്‍
ഞാന്‍ വീഴില്ല ,
എങ്കിലും .....)
എന്നെ
സന്തോഷിപ്പിക്കുന്നു .


നീയുമത്
കേട്ടതല്ലേ ?


പിന്നെയും ,
സുഹൃത്തെ ,
നീയെന്തേ എന്നെ
പഴിക്കുന്നു ?


ഞാനൊന്ന് കരഞ്ഞോട്ടെ ....
അപ്പോഴും
എന്‍റെ
മുഖത്തൊരു
ചിരിയുണ്ടെങ്കില്‍
ഭ്രാന്താനെന്നു മാത്രം
സുഹൃത്തെ  
നീയിനി
പറയരുത് .


ഈ വേദനയില്‍
ഞാനൊന്ന് അലിഞ്ഞോട്ടെ ....

ചലച്ചിത്രോല്സവം - അവസാനദിവസം

ചിത്രശാല

ഇരുട്ട്

ആളൊഴിഞ്ഞ തണുത്ത
ഇരിപ്പിടങ്ങള്‍

തിരശീലയില്‍

മാറി മറയുന്ന
ചിത്രങ്ങള്‍

ഒരേ കൈതാങ്ങിയില്‍
കൈകള്‍ താങ്ങി
അവസാന നിരയില്‍
നീയും ഞാനും.

പിന്‍മുറിയിലെ
എന്‍റെ ആത്മാവിനു
മൂളാന്‍
മൂക ഗസലുകള്‍
കൈ വെള്ളയില്‍ വച്ചു തന്നു
ഇടയിലെപ്പോഴോ
നീ
ഇറങ്ങി പോയി ....


ഓരോ
കാല്‍ വയ്പ്പിലും
വിരഹ ചിതലുകള്‍
പിന്നിലേക്കുപേക്ഷിച്ച
പ്രണയ പുറ്റിന്റെ
ചെറു തരികള്‍
എന്‍റെ
സ്വപ്നങ്ങളില്‍
സിരാ- ധമനികള്‍
പടര്‍ത്തുന്നു ....

അടര്‍ത്തി പൊടിക്കുമ്പോഴും
കാറ്റു വേഗം
അവ
തുടുത്തുരുവപ്പെടുന്നു ....

നാര്‍സിസസ്


ബുള്‍ഗാനിലെ
നിന്‍െറ
കിളിര്‍പ്പു വേഗത്തിന്
വളമായത്
ചിന്തയോ
ചിന്തയില്ലായ്മയോ
ആകാം...

ഞാനതു ശ്രദ്ധിക്കുന്നില്ല.

അരികു ചേര്‍ത്തു വച്ച
രോമകാന്തത്തരികളില്‍,

ഇരുതല വാളാകേണ്ട
നാക്കിരുമ്പ്
പറ്റിചേര്‍ന്നതു മാത്രമാണെന്നെ
വിഷമിപ്പിക്കുന്നത്.

എങ്കിലും,
കൊള്ളാം
നിന്റെയീ
ബുള്‍ഗാന്‍ 


ആലിപ്പഴമ്പുല്‍ന്നാമ്പ്


















മരുപ്പച്ചയിലെ

ഒറ്റപ്പന
മണലാഴിയിലേക്ക്
പുതയുന്നു.

ഇനി
കാണാമറയത്തോളം
ചുടുമണല്‍ മാത്രം...

യാത്ര നിറുത്തുന്നില്ല...

കണ്ണ് ചുടുമ്പോള്‍
കുളിരെഴു‌താന്‍
പൊടിക്കുള്ളില്‍
നിന്നുമൊരു
ആലിപ്പഴമ്പുല്‍-
ന്നാമ്പായെങ്കിലും
നീ
കിളിര്‍ക്കുമെന്നെനിക്കുറപ്പാണ്...

എങ്കിലുമിന്നിപ്പോള്‍
ഈ ചൂടുമണല്‍ക്കാറ്റിലും
എന്‍റെ കണ്ണുനീരുറവ
വരളുന്നില്ല...

(ആലിപ്പഴമ്പുല്ല് - മഴക്കാലങ്ങളില്‍ വേലി മേല്‍ പടര്‍ന്നു നില്‍ക്കുന്ന തരം പുല്ല്. മണ്ണിനടിയിലില്ലാത്ത നീണ്ടവേരുകളില്‍ വെള്ളത്തുള്ളി ഉരുണ്ട് കൂടി നില്‍ക്കുന്ന പോലെ കാണാം . കുട്ടികള്‍ അത് ഇറുത്തെടുത്കണ്ണിലെഴുതാറുണ്ട് ).

പ്രസംഗം




ദേവാലയം




വസിക്കാന്‍
പറുദീസയൊരുക്കി
ദൈവം
ആദിമാതാപിതാക്കളോട്
അരുളിചെയ്തതെന്ത് ?-
പാതിരി ചോദിച്ചു.
ഉത്തരം പറയുമ്പോള്‍
വാ പൊത്താന്‍
മറന്നു പോയ
ഒരു കുസൃതി ചെറുക്കന്‍
മന്ത്രിച്ചു-
"പെറ്റു പെരുകാന്‍ "

അറിയാതെ വന്നു ചേര്‍ന്ന
നിശബ്തതയ്ക്കൊടുവില്‍
പാതിരി പിറുപിറുത്തു -
"കുരുത്തംകെട്ട സന്തതി "

Saturday, September 27, 2008

മഞ്ഞുതുള്ളി


ലില്ലിപ്പൂവാണു ഞാന്‍‍
വെയിലേറ്റാല്‍ വാടുന്ന
കുഞ്ഞുപ്പുഷ്പ്പം.

മൃതദേഹം
അഴുകിയ മണ്ണിലാനെന്റെ
വേരുകള്‍ ...

പറിച്ചു മാറ്റിയാല്‍
മറ്റൊരിടത്ത് പിടിച്ചു കിട്ടാന്‍
എന്‍റെ കരച്ചിലുകള്‍ പോരാ..


കണ്ണീര്‍ കണങ്ങള്‍
മഞ്ഞു തുള്ളിയെന്ന്
നീയും നിനച്ചു.

എന്‍റെ വേരില്‍
നീ നനച്ച
നിന്റെ കണ്ണീരിനു
ഉപ്പ് കുറവായിരുന്നു,
എന്‍റെ കാലിനടിയിലെ
ജീവന്‍ അഴുകിയ
മണ്ണിനേക്കാളും...

Friday, August 15, 2008

പ്രണയം



ഭ്രൂണം
എന്‍റെ പ്രണയം
നിന്‍റെ മനസ്സ്
അതിന്‍റെ ഗര്‍ഭപാത്രം
അതവിടെ സുരക്ഷിതമാണ് !!!

ഗര്‍ഭമലസിപ്പിക്കാന്‍

നിനക്ക് തോന്നുന്ന നിമിഷം വരേക്കും.. .

കാലം തെറ്റിയ
കത്രിക പ്രയോഗം
കേടാണ് ,
തള്ളയ്ക്കും പിള്ളയ്ക്കും ...

Friday, June 27, 2008

ഇഷ്ടദുഃഖം

തുമ്പികളെ
എനിക്കിഷ്ടമെന്നാല്‍
ഇടം തെറ്റി
എന്മേല്‍
വന്നിരുന്നെതോ
തുമ്പിയെ
തട്ടിത്തെറിപ്പിച്ച-
തെന്റെ
ദു:ഖം
Related Posts Plugin for WordPress, Blogger...

Pages